എന്നെ സംബന്ധിച്ചിടത്തോളം മള്ളിയൂര്‍ തിരുമേനി എന്നതിലും സുപരിചിതമായ വിശേഷണം മള്ളിയൂര്‍ മുത്തച്ഛന്‍ എന്നതായിരുന്നു.നിഷ്കളങ്കമായ ചിരിയും തിളക്കമുള്ള കണ്ണുകളും ഉള്ള ആ രൂപം തന്നെ ബൌദ്ധിക മാനങ്ങള്‍ക്ക് അപ്പുറമായ, ഒരു പിതാമാഹനോടുള്ള സ്നേഹം ഓരോ വ്യക്തിയിലും ഉണ്ടാക്കുന്നതാണ്.ആദ്യമായി കാണുന്നവരില്‍ പോലും അദ്ദേഹത്തിന്റെ പുഞ്ചിരി ഒരു വന്ദ്യവയോധികന്‍ എന്നതിലുപരി പ്രിയപ്പെട്ട ഒരു മുത്തച്ഛന്‍ എന്ന അനുഭവം സമ്മാനിക്കുമായിരുന്നു. ഒരിക്കല്‍ ഒരു ഭാഗവത സപ്താഹത്തില്‍, ചിത്രങ്ങളിലൂടെ മാത്രം വാത്സല്യം ചൊരിഞ്ഞിരുന്ന ഈ മുത്തച്ചനെ ആദ്യമായി നേരില്‍ കണ്ടതും അദ്ദേഹം തന്ന പ്രസാദം നുണഞ്ഞതും ഇന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു, അന്നാണ് ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച് ആദ്യമായി ഒരു വിഹഗ വീക്ഷണമെങ്കിലും നടത്തുന്നത്.
വ്യാസ ഭഗവാന്‍ വേദങ്ങള്‍ വ്യസിക്കുകയും പുരാണങ്ങള്‍ രചിക്കുകയും ചെയ്തിട്ടും തൃപ്തി വരാതെ ഭാഗവതം രചിച്ചു എന്നാണ് ഐതീഹ്യം.എന്നാല്‍ ഭാഗവതത്തിലെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നത് മള്ളിയൂരിനെപ്പോലുള്ള ഭാഗവതോത്തമന്‍മാര്‍ ഇവിടെ ജീവിക്കുമ്പോള്‍ ആണ്.കുചേലത്വത്തിലും ഭഗവത് ഭക്തിയുടെ കുബേരനായ് ജീവിച്ച സുദാമാവും, കൃഷ്ണാര്‍പ്പിത ചെതസ്സായ ഉദ്ധവരും, ഗോപികാ ഹൃദയവുമൊക്കെ മള്ളിയൂരിലൂടെ നമ്മുടെ മുന്നില്‍ പുനരവതരിക്കപ്പെടുകയായിരുന്നു.
കലിമല കലുഷതകള്‍ തീണ്ടാതെ, അഹംകാരത്തിന്റെ കുഴിയില്‍പതിക്കാതെ ഈ പരമ ഭാഗവതന്‍ ഇവിടെ ജീവിച്ചു.90 വര്ഷം നീണ്ടു നിന്ന ഒരു ഭാഗവത യജ്ഞം ഇന്ന് ഭഗവത് പാദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടു. കൃഷ്ണാമൃതം ചൊരിഞ്ഞ ഭാഗവതത്തിന്റെ രാജഹംസം ഭഗവത് സായൂജ്യത്തിലെക്ക് പറന്നകന്നു..
മാര് ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത മള്ളിയൂരിനോപ്പം
|
No comments:
Post a Comment